Friday, March 2, 2018

മരിച്ചു പോയൊരു സ്ത്രീക്ക് സമർപ്പണം 
******************************************

ഹൃദയം തുറക്കുമ്പോൾ അടരുന്ന മുത്തിനെ
ഇഴയിൽ കൊരുക്കുവാൻ അറിയാതെ
 പൊഴിയുന്ന മഴയുടെ നനവിനെ മിഴികളിൽ
പുഴയായൊളിക്കുവാനറിയാതെ ,
വന്നു നീ ,നിന്നെന്റെ കരതലമെത്താത്ത
ദൂരത്തൊരന്തി തൻ നിഴലിൽ ,
കനലായി ചെഞ്ചുവപ്പിന്റെ കരളായി
ഉരുകുന്ന വിസ്മയം പോലെ.

ജാലകപ്പാളികൾക്കിപ്പുറം ഞാൻ നിന്നു
മറ്റൊരു സന്ധ്യയെപ്പോലെ .
നിന്നിൽ ഞാൻ കാണുകയായിരുന്നു എന്റെ
ഇനിയും എഴുതാത്ത കഥയെ.
പറയേണ്ടതെന്തെന്നറിയാതെ ഞാൻ നിന്നു
ഇടി മുഴക്കത്തിന്റെ തണലിൽ .
നിറമില്ലാ ജലമെന്റെ ശ്വാസ നിശ്വാസങ്ങൾ
കവരുന്ന ഭീതിയും പേറി.

മഞ്ഞുറയുന്ന വിരലുകൾ നീട്ടി നിൻ
വെണ്ണക്കവിളിൽ തലോടാൻ,
കണ്ണിലെ സൂര്യനെ നോക്കുവാൻ ,ആവാതെ
നിന്നു ഞാൻ കല്ലിനെപ്പോലെ ..
എങ്കിലും ഞാൻ കണ്ടു മറ്റാരോ കാണാത്ത
കോളു  പിടിച്ച സമുദ്രം.
കാറ്റും കരിങ്കാറും പേമാരി നെയ്യുന്ന
അറ്റമറിയാത്ത വാനം.

ഒരു മാത്ര മതിയായിരുന്നെന്റെ
ജീവന്റെ അർത്ഥം അറിയാൻ.
ഏകയായ് കൂട്ടത്തിൽ ഒപ്പം നടക്കുന്ന
ലോകങ്ങൾ ഏതെന്നറിയാൻ..


No comments:

Post a Comment