Thursday, October 26, 2017

ബോധോദയം .
****************
ചെറുതും വലുതും ഇടത്തരവും ആയ
കറുത്തും വെളുത്തും വളർത്തും തുടുത്തുമുള്ള
ഒരു പാട് ലോകങ്ങൾ ഉണ്ടായിരുന്നു.
കരഞ്ഞും ചിരിച്ചും കൊടുത്തും എടുത്തും
നടന്നും കിടന്നും പോകാറുണ്ടായിരുന്നു .
ചെല്ലുന്നിടത്തെല്ലാം കഥ പറഞ്ഞും
പാ ട്ടു കേട്ടും തല്ലുകൂടിയും പ്രണയിച്ചും
സ്നേഹിച്ചും വെറുപ്പിച്ചും
പിരിയാറുണ്ടായിരുന്നു.

പിന്നീടൊരുനാൾ
കോട്ട മതിൽ പുറത്തേക്കുള്ള
കവാടം അടച്ചു.
കാറ്റിനും മഴയ്ക്കും വെയിലിനും
ബാക്കി നിന്ന കൂലി കൊടുത്തു
പിരിച്ചയച്ചു.
തുമ്പികളോടും പൂമ്പാറ്റകളോടും
സ്വപ്നം കാണുന്ന പൂവ് തേടി
ഇനിയിങ്ങോട്ടു വരേണ്ടതില്ലെന്നു
മൊഴിഞ്ഞു.
ബാക്കി വന്ന പൂന്തോട്ടം
പിന്ഗാമികൾക്കെഴുതിക്കൊടുത്തു .

കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ
ആകാശത്തേക്ക് തുറക്കുന്ന ഒരു
വാതായനം പണിതു.
ഭൂമിയിലേക്കിറങ്ങുന്ന
കല്പടവുകൾക്കപ്പുറം
പിത്തളപ്പിടിയുള്ള പൂട്ടിട്ടു
മരവാതിൽ  കൊട്ടിയടച്ചു.

ഇരുട്ട് നിറഞ്ഞ കിണറുകളിൽ
തവളകൾ ആര്മാദിക്കുന്ന ഒച്ചയും കേട്ട്
വെറുതെ ഇരുന്നു.
ഹൃദയത്തിൽ ശാന്തി നിറഞ്ഞു.
പകലും ഇരവും വന്നുപോകുന്നത്
നിലയ്ക്കുകയില്ലെന്നും
രാത്രി നക്ഷത്രങ്ങൾ മിന്നിമിന്നി പ്പൊലിയുകയില്ലെന്നും
കണ്ടു പിടിച്ചു.

 യാത്ര തുടങ്ങുന്നത് ഇരുന്നിടത്തു നിന്നും
അനങ്ങാത്തവരിലാണെന്നു
തിരിച്ചറിഞ്ഞു.
ഒടുക്കവും തുടക്കവും തോന്നലുകളിലാണെന്നു
ബോധവത്ക്കരിക്കപ്പെട്ടു .

അപ്പോൾ 
പറയാൻ ഇനി ഒന്നും പുതുതായി
ഇല്ലെന്നും
ബാക്കിയായിട്ടില്ലെന്നും

മാനസാന്തരപ്പെട്ടു ..

Saturday, October 14, 2017

മോചനം.
****************
പണ്ട് ഞാൻ നിന്നോട് പറഞ്ഞതും
പിന്നെ നീ എന്നോട് പറഞ്ഞതും
ചേർത്ത് വച്ചു കൂട്ടിക്കിഴിച്ചാണ്
പിന്നീട്
 നാം നമ്മോടു പറഞ്ഞതെല്ലാം
എന്നൊരു കണക്കു പുസ്തകം ഉണ്ടായത്.

ഞാൻ നിനക്ക് തന്നത് നീ
ഗുണനപ്പട്ടികയിലേക്കു പകർത്തി
നീയെനിക്കു തന്നത് ഞാൻ
ഗുണനവും ഹരണവും കഴിച്ച്
നിക്ഷേപമായി സൂക്ഷിച്ചു
പലിശ കൂട്ടി കൊള്ളാവുന്നൊരു
കനത്തിലാക്കി

സാമ്പത്തികോപദേഷ്ടാക്കൾ
നമുക്ക് ചുറ്റും വേണ്ടത്രയുണ്ടായിരുന്നു.
പ്രതിഫലേച്ഛ യില്ലാത്ത നിസ്വാർത്ഥികളുടെ
കൂട്ടും പിന്തുണയും
നമ്മുടെ ഭാഗ്യ രേഖയിൽ
അഖണ്ഡിതമായി പതിഞ്ഞിരുന്നു.

കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ
അലമാരകളിൽ സ്ഥലമില്ലാതായി .
മുറികളും മുറങ്ങളും വാക്ക് കൊണ്ടും
നോക്ക് കൊണ്ടും നിറഞ്ഞു .

അടുക്കള വെള്ളത്തിൽ മുങ്ങി
കരച്ചിലും കണ്ണീരും
തീയും പുകയുമായി
അടുപ്പിനെ കത്തിച്ചു കരിച്ചു.

ഊണു മേശക്കിരു പുറവും  നിന്ന്
കസേരകൾ കൊഞ്ഞനം കുത്തി.
പാത്രങ്ങളും തവികളും
തറയിൽ കിടന്നു തമ്മിൽ പോരടിച്ചു
മുറിഞ്ഞപ്പോൾ പരസ്പരം
ഉപ്പും മുളകും തേച്ചു സഹായിച്ചു.

എല്ലാം കണ്ടു നിന്ന വാതിലും ജനലും
വിജാഗിരികൾക്കിടയിൽ നിന്ന്
കുതറിയോടാൻ നോക്കി .
ഫലിക്കാതെ വന്നപ്പോൾ
ഭിത്തികളിൽ തലയടിച്ചു.

മേൽക്കൂര താങ്ങി താങ്ങി തളർന്നു.
ഇനിയും നിന്നാൽ കുഴഞ്ഞു വീഴുമെന്നായപ്പോൾ
തറ സത്യം പറഞ്ഞു.

' വീടിനു പ്ലാൻ വരക്കപ്പെട്ടിട്ടില്ല '

അപ്പോഴാണ് നീയും ഞാനും സത്യമറിഞ്ഞത്.
അസ്ഥിവാരം പെരുച്ചാഴി കൊണ്ട് പോയിരിക്കുന്നു.

ഇനിയും നിന്നാൽ ചിതലരിക്കുമെന്ന് ഭയന്ന്.
പൂച്ചയും പട്ടിയും തിണ്ണ  കടന്നു പോയി.
 തടിച്ച പുസ്തകത്തിൽ
ഒപ്പു വെച്ച്
മുറികളില്ലാത്ത  മറ്റൊരു വീട് കിട്ടുമെന്ന്
പ്രതീക്ഷിച്ചു
കൈകൊടുത്തു
തെക്കോട്ടും വടക്കോട്ടും നമ്മളും
പിരിഞ്ഞു.
.