Tuesday, April 17, 2018


അൽഷീമേഴ്‌സ്..
****************************
ഞാൻ ഞാനല്ലാതെയാകുമ്പോൾ മാത്രം
നീയെന്നെയും കൂടെ കൂട്ടണം .
നീ നീയായി നിന്നന്ന്
ഞാനാരെന്നെന്നോട് പറയണം .

നീ പറഞ്ഞ വാക്കുകളിൽ
ഞാൻ മറന്ന നോക്കുകളിൽ
പിന്നെയും ചിക്കി നോക്കി നീ
നമ്മുടേത് ചിലത് കണ്ടെത്തണം .

ഞാൻ മരിക്കാഞ്ഞ ഇന്നലെകൾ
ഞാനുറങ്ങുന്ന ഇന്നുമായ്
കൂട്ടിവെച്ചു കലർത്തി നീ
എന്റെ നാളെകൾ തീർക്കണം.

ഞാനറിയാത്ത നീയായി
എന്റെ മുന്നിലിരിക്കുമ്പോൾ
നോവ്വീഴാത്ത കണ്ണുമായ്
നീ എന്നെ നോക്കി ചിരിക്കണം

ഞാൻ ചികയുന്ന ഓർമ്മകൾ
ചാരമായെന്നെ മൂടുമ്പോൾ
നീ വിള ക്ക് തെളിച്ചെന്റെ
കൂര മുന്പിലിരിക്കണം.
കാവലിന്നൊരു കാറ്റായി
കൂരിരുളിന് കൂട്ടായി
മാഞ്ഞുപോയൊരെൻ  ബോധത്തിൽ
 വെറുതെ കുത്തി വരയ്ക്കണം.

ഒരേ  നിമിഷത്തിന്റെ വിടവുകളിൽ
പതിയെപ്പതിയെ ഞാനലിയുമ്പോൾ
വെറുതെ പൊട്ടിച്ചി രിക്കുമ്പോൾ
ഭാവം മാറിക്കരയുമ്പോൾ
പണ്ടു പങ്കിട്ട കാര്യങ്ങൾ
വീണ്ടുമെന്നോട് പറയണം.

നിന്നെയറിയാത്ത ഞാനായി
നിന്നെയോർക്കാത്ത മറവിയായി
നിന്നോടൊപ്പം ഞാനിരിക്കുമ്പോൾ
എന്നെ നീ ചുമക്കണം.

പിന്നെ ഞാനൊരിക്കലീ
മണ്ണിൽ വീണു  ദ്രവിക്കുമ്പോൾ
എന്നെയറിയാത്ത നീയായി
കണ്ണ് നിറയാത്ത മറവിയായി
ഒന്നും മിണ്ടാതെ ഓർക്കാതെ
മെല്ലെ തിരികെ  നടക്കണം.



Monday, April 16, 2018


കപടനാടകം
***************


ചില നേരങ്ങളിൽ നിങ്ങളിൽ നിന്ന്
അസാധാരണവും അനിർവചനീയവുമായൊരു
"പെൺ കരുണ "പുറത്തേയ്ക്കു
റബ്ബർ പാല് പോലെ ഊറിവരും.

തലേന്നാള് പോലും പെണ്ണിനെ തള്ളിപ്പറഞ്ഞ  നാവു
ഇന്നവളുടെ ദൈവികത്വത്തെ വാഴ്ത്തുന്നതെന്തിന് 
എന്നൊക്കെ ചില ബുദ്ധിയില്ലാത്ത മനസ്സുകൾ അമ്പരക്കും.

ജനിക്കും മുൻപ് കൊല്ലണം എന്നാഹ്വാനം ചെയ്തവനും
തല മുതൽ കാൽവിരൽ വരെ മൂടി
മണ്ണറിയാതെ നടന്നു കൊള്ളണം എന്ന് കല്പിച്ചവനും
പെണ്ണിന് വേണ്ടി പ്രത്യേക സദാചാര പുണ്യാഗ്രൻഥം എഴുതിയവനും
പെണ്ണിനെ ഇണയാക്കാൻ പൊന്നിന്റെ തൂക്കം നോക്കിയവനും.
പെണ്ണിനെ എന്നും തല്ലി  സ്വന്തം പുരുഷത്വം  ഉറപ്പിക്കുന്നവനും
പെണ്ണ് ചാടിയാൽ ചട്ടിയോളം എന്ന് പുച്ഛിച്ചവനും
അടുക്കളയിൽ പിടിച്ചടച്ചിട്ടവനും
ആണിന് വേണ്ടി പെണ്ണിനെ തള്ളിപ്പറഞ്ഞവനും
എല്ലാം ഒരേ കുടക്കീഴിൽ നിരന്നു നിന്ന്
ഒരു പെണ്ണിന് വേണ്ടി അലറിക്കൂകുന്നതെന്തിനാവും
എന്നൊക്കെ വെറുതെ തോന്നിപ്പോകും.

ചിന്തിക്കാനറിയാത്ത കാഴ്ചക്കാരും ചിന്തിക്കും.

അപ്പോൾ ബൾബ് കത്തും.

പെണ്ണല്ല വിഷയം.

ആണിന്റെ ധാർഷ്ട്യം മാത്രമാണ്,
ആണിന്റെ രാഷ്ട്രീയത്തിന്റെ മതം ഏതാണ്
മുന്തിയത് എന്നത് മാത്രമാണ് സമസ്യ.

അതിനിടയിൽ ചവിട്ടിക്കൂട്ടി കീറിമുറിച്ചു
വലിച്ചെറിഞ്ഞ പെണ്ണ് ചതുരംഗപ്പലകയിൽ
വെട്ടിപ്പോയ കാലാൾ ,കുതിര
അതേതിലോ  ഒന്നായി മേശക്കീഴിൽ കിടക്കും.

 അവൾക്കു വേണ്ടി ഹൃദയം പൊട്ടി
കരഞ്ഞതും വേദനയുടെ ചോര ശർദ്ദിച്ചതും
അവളെ പെറ്റ കോടിക്കണക്കിനു
അമ്മമാരും അച്ചന്മാരും മാത്രംആണെന്ന്
കാഴ്ച കണ്ടവരും തിരിച്ചറിയും!!