Saturday, December 30, 2017

സമയം 
**************

(ഇന്നലെ..)

ചിരിക്കാനിനിയും  കഴിയുമെങ്കിൽ
ഞാനുമൊരിക്കൽ മടങ്ങി വരും
കരയാനാണ് വിധിയെങ്കിൽ
കടലുമെനിക്ക് അഭയം തരും.

പിരിയും മുൻപ് നീ പറയുന്നു 
പുണരും വാക്കുകൾ  ഇടറുന്നു

( ഇന്നുകളിൽ ..)

വഴികളിൽ ഇലകൾ നിറയുന്നു
മഞ്ഞ ച്ചോര പരക്കുന്നു .
വാടിയ വിളറിയ വെയിലിൻ  കീറുകൾ
അവിടെയുമിവിടെയും വീഴുന്നു.

 (നാളെ)

ഞാൻ നിന്നെ ഓർക്കുന്നത് ..
ഒരു കാറ്റുപോലെ
എന്നെയും തഴുകി
മരങ്ങൾക്കിടയിലൂടെ
നിറമെന്തെന്നറിയാത്ത
സന്ധ്യയിലേക്കുതിർന്നു വീണടർന്ന
ഒരു നിമിഷത്തെപ്പോലെ ..

ഞാൻ നിന്നെ അറിയുന്നത്
ഹൃദയം നിറയുവോളം തണുപ്പുതിർത്ത
ഒരു തലോടലിനെപ്പോലെ ..

ഞാൻ നിന്നെ കാത്ത് വെയ്ക്കുന്നത്
തിരിച്ചു വരണമെന്നാഗ്രഹിക്കാത്ത
 കൂട്ടില്ലാത്ത കനവിനെപ്പോലെ  ..

(അതിനുമപ്പുറം )

എനിക്കായി ഞാൻ യുഗങ്ങളോളം
ഒറ്റക്കിരുന്നുണ്ടാക്കിയ
നോഹയുടെ പേടകം.
ഭൂമിക്കുമപ്പുറത്ത്
പ്രപഞ്ചത്തിനുമപ്പുറത്ത്
അതിലുമെന്തിനോക്കെയോ അപ്പുറത്തു
ഒറ്റയ്ക്ക് പിന്നെയും അവശേഷിക്കുന്ന
ഒരു സ്വാർത്ഥത ,ഞാൻ ..