Wednesday, May 9, 2018


AWOL
************

ജീവിതത്തെ കുറിച്ചോർത്തു അന്തം വിട്ടു കുത്തിയിരിക്കുന്ന നിമിഷങ്ങൾ ഈയിടെയായി ഏറെയാകാൻ തുടങ്ങിയിരിക്കുന്നു.  ഇന്നലെ ഒരു സ്കൂൾഫ്രണ്ടിന്റെ 'അമ്മ മരിച്ചെന്നറിഞ്ഞു. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ്   വരെ എന്നും സുഹൃത്തിനെ വിളിക്കാൻ അവളുടെ വീട്ടിൽ രാവിലെ ചെന്ന് കയറും.പച്ചപ്പാവാടയും ക്രീം നിറത്തിലുള്ള ഷർട്ടും മാറത്തെ ഓറഞ്ചു നിറത്തിൽ നാണയ വട്ടത്തിൽ സ്കൂളിന്റെ പേരെഴുതിയ ബാഡ്ജും,തൂക്കു സഞ്ചിയിലെ പുസ്തകങ്ങളും സാധാരണ വള്ളിച്ചെരുപ്പും ഇരു വശത്തും പിന്നിയിട്ടു പച്ച റിബ്ബൺ കെട്ടിയ നീളമുള്ള തലമുടിയുമായി  അവളെയും വിളി ച്ചു  രണ്ടു ഇരട്ടകളെപ്പോലെ അവിടെ നിന്നിറങ്ങി  ബസ് പിടിക്കാൻ ബസ് സ്റ്റാന്റിലേക്കു നടക്കുമ്പോൾ അവളുടെ 'അമ്മ വേലിക്കരുകിൽ വന്നു നടന്നു പോകുന്നത് നോക്കുന്നുണ്ടാവും .അങ്ങനെ കുറെ കൊല്ലങ്ങൾ .
സ്കൂൾ അവധി ദിനങ്ങളിൽ അവളുടെ വീട്ടിൽ ചെല്ലുമ്പോൾ നീളമുള്ള വരാന്തയിലെ  അരഭിത്തിയിലിരുത്തി  സ്ഫടിക ഗ്ലാസിൽ ചൂട് ചായയും വെളുത്ത പിഞ്ഞാണപ്പാത്രങ്ങളിൽ കായ വറുത്തതും മിസ്ച്ചറും തന്നു സത്ക്കരിക്കും .അവളുടെ വള്ളി നിക്കറിട്ടു പന്തെറിഞ്ഞു കളിക്കുന്ന കുഞ്ഞു സഹോദരനും  മുഷിഞ്ഞ കുപ്പായമിട്ട് മൂക്കളയൊലിപ്പിച്ചു മണ്ണിൽക്കളിക്കുന്ന ചെറു സഹോദരിമാരും  മുറ്റത്തു നിന്ന് നോക്കും.പഴയ ഇരു നിലയിലുള്ള ഓടിട്ട വീട്ടിലും മരക്കോണിയിലും തട്ടിൻ പുറത്തും സമാധാനവും സന്തോഷവും സുരക്ഷിതത്വവും കൂട്ട് കൂടി നിൽക്കുന്നത് എന്നും കണ്ടിട്ടുണ്ട്.ബാല്യത്തിലെ സന്തോഷങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ചായ കുടിക്കുന്നതിനിടയിൽ അവളുടെ 'അമ്മ വീട്ടു വിശേഷം ചോദിക്കും.
'അമ്മമ്മയ്ക്കു സുഖമല്ലേ?'
അമ്മ സ്കൂളിൽ പണിക്കു പോകുന്നുണ്ടോ?
അനിയൻ ഇപ്പൊ ഇങ്ങോട്ടു കളിയ്ക്കാൻ വരാറില്ലാലോ "
അങ്ങനെ സംഭാഷണം നീളും.
പിന്നീട് വഴികൾ പിരിഞ്ഞു.അവൾ പഠിക്കാൻ മുൻപിൽ അല്ലാതിരുന്നത് കൊണ്ടും മൂത്ത കുട്ടി എന്ന പരിഗണനയിലും നേരത്തെ വിവാഹം കഴിഞ്ഞു   ഭർതൃ ഗൃഹത്തിലേക്ക് നീങ്ങി.
സ്വന്തം പഠനം.വിവാഹം എല്ലാം കഴിഞ്ഞു നാട് വി ടും  വരെ ഇടയ്ക്കൊക്കെ വീട്ടിൽ ചെന്ന് അമ്മയുടെ സത്കാരം സ്വീകരിക്കുമായിരുന്നു.
അന്യനാട്ടിൽ കുടിയേറിയപ്പോൾ ജന്മ നാട്ടിലേക്കുള്ള വരവുപോക്കിന്റെ എണ്ണവും കുറഞ്ഞു.  എന്നിരുന്നാലും എപ്പോൾ പോയാലും വീട്ടിലൊന്നു കയറാതെ തിരികെ പോരാറുണ്ടായിരുന്നില്ല.
കാലത്തോടൊപ്പം വീടും അംഗങ്ങളും വളർന്നു.പെൺകുട്ടികൾ വിവാഹം കഴിച്ച അമ്മമാരായി.  ആൺകുട്ടി  നാടറിയുന്ന ബിസിനെസ്സുകാരനായി .പുതിയ കെട്ടിടങ്ങളും കടകളും കെട്ടി.പക്ഷെ അവയുടെ പിറകിൽ പഴയ രണ്ടു നില ഓട് വീട് അല്ലറ ചില്ലറ മുഖം മിനുക്കൽ ഒഴിച്ചാൽ അങ്ങനെ തന്നെ നിന്നു .
ഒരു വര്ഷം മുൻപ് വീണ്ടുമൊരിക്കൽ സ്വന്ത ഗൃഹം സന്ദർശിച്ചപ്പോൾ പതിവ് പോലെ വീട്ടിലും പോയി.പേരക്കുട്ടികൾ വളർന്നു.അച്ഛന് ഡിമെൻഷ്യ ബാധിച്ചു  തിരിച്ചറിയാൻ മറന്നു.
അമ്മ പക്ഷെ പഴയ അതെ പോലെ ചായയും പലഹാരവും തന്നു കൂടെയിരുന്നു.മക്കളെക്കുറിച്ചും കുടുംബത്തെ കുറിച്ചും ജോലിയെ ക്കുറിച്ചും ചോദിച്ചു .പഴയതു പോലെ ചിരിച്ചു. വീട്ടിന്റെ തണലും സുരക്ഷയും സമാധാനവും അവിടെ തന്നെയുണ്ടെന്ന് അനുഭവപ്പെട്ടു.
പിന്നീട് ഇപ്പോൾ രണ്ടു നാൾ മുൻപ് സഹോദരൻ ഫോൺ വിളിച്ചു പറഞ്ഞു.
"വനജയുടെ 'അമ്മ മരിച്ചു പോയി.കരളിൽ അസുഖമായിരുന്നു .ഒരു മാസം മുൻപാണ് അറിഞ്ഞത്.അവർ എവിടെയൊക്കെയോ കൊണ്ട് പോയി പക്ഷെ പ്രയോജനം ഉണ്ടായില്ല "
ഹൃദയത്തിൽ ചെറിയൊരു മുള്ളു കൊണ്ടു .അപ്പോൾ തന്നെ ഹൃദയം പറഞ്ഞു.
"ഏയ് ചുമ്മാ..ആയമ്മയ്ക്കു മരിക്കാനൊന്നും പറ്റില്ല.തോന്നലാണ്.ഇത്രയും ജീവിതം നിറഞ്ഞ. എ പ്പോഴും ചിരിക്കുകയും സന്തോഷിക്കുകയും എനിക്ക് കുപ്പിഗ്ലാസ്സിൽ ചൂട് ചായ ഒഴിച്ച് തരികയും ചെയ്യുന്ന  അവരെങ്ങനെ മരിക്കാനാണ്? അവരൊരു യാത്ര പോയതാണ്.തിരിച്ചു വരും .വീണ്ടും കാണും എന്നെങ്കിലുമൊരിക്കൽ"
കരഞ്ഞില്ല.ചിലർ നമ്മോടൊപ്പം തന്നെ എന്നും ജീവിച്ചിരിക്കുമെന്നും അവർ വരച്ചിട്ടു പോയ ചിത്രങ്ങളിൽ നമ്മളും ജീവിച്ചിരിക്കുമെന്നും മരങ്ങളും മണ്ണും പറയുന്നത് ഇപ്പോഴും കേൾക്കുന്നുണ്ട്.

No comments:

Post a Comment