Monday, August 12, 2019

മഴമേഘം
************


വലിയ ചില കടലുകൾ
കര തേടി അലയുന്ന തീരങ്ങളിൽ
വെച്ചു കാണും  ഞാൻ നിന്നെ ..

ചെറിയോരരുവിക്കരയിൽ മുളച്ചിട്ടു
വടമായ്  വളർന്നു പടർന്നൊരു നിന്നെ .

പതിയെ ഞാനൊഴുകി യിറങ്ങും  തടവുന്ന
ശിലകളെ കൈകൊണ്ടു മെല്ലെയകറ്റി
പതയുന്ന ചുഴികളിൽ മെല്ലെക്കറങ്ങി
പിടയുന്ന നെഞ്ചിൽ കരം വെച്ച് പൊത്തി .

മുകളിലൊരാകാശം നീണ്ടു നിവർന്നു
ഇരുവശം കാടുകൾ കൂടിപ്പിണഞ്ഞു .
കിളികൾ ചിലയ്ക്കും മരങ്ങളിൽ തട്ടി
ഒഴുകിയിറങ്ങുന്ന കാറ്റിനെ നോക്കി

വെറുതെയുരുണ്ടു ഞാൻ ഉയരങ്ങളെന്റെ
പിറകിൽ നിഴലായകന്നു മറഞ്ഞു .
അകലെയാ താഴ്വര പടർന്നു കിടന്നു ഞാൻ
വികലമാം വഴികളെ മൂടി നടന്നു ..

ഒഴുകുകയാണെന്നു മത്സ്യം പറഞ്ഞു.
വരളുകയാണെന്നു വേനൽ മൊഴിഞ്ഞു.
അരുവി  തൻ  നെഞ്ചിലേക്കിടറി വീണു ,മനം
മധുരമായ്  മഴയായി  രാഗമണിഞ്ഞു


കനവിന്റെ യുള്ളിലെൻപുഴയെ ഞാൻ കണ്ടു
കാതങ്ങൾ അറിയാതെ ഓടി മറഞ്ഞു.
കമിതാവിനരികെ യണയുവാൻ വെമ്പി
നിനവിൽ മനോഹര ചിന്തകൾ വന്നു
.
അവസാനമില്ലാത്ത പ്രണയമായി തീർന്നും 
തടവിലൊതുങ്ങാ പ്രവാഹമായുതിർന്നും
കില് കിലെ പൊട്ടിച്ചിരിക്കാൻ കൊതിച്ചും
ഉതിർന്നു തകർന്നു ചിതറാൻ പഠിച്ചും

ഒരു നാൾ  ഞാനെത്തും നിൻ വിരിവാർന്ന നെഞ്ചിൽ
അതിൽ മുങ്ങി പൊങ്ങി ഞാൻ കടലിനെ തേടും .

പറയാതിരുന്നത് ..
************************

പ്രണയമൊരു മുള്ളു പോൽ
ഒളിയുന്നു വെപ്പൊഴും
നീ തരും പൂങ്കുലച്ചെണ്ടിന്റെ നടുവിലായ്
ഒരു മൃദു സൗരഭ ജാലകമാവുന്ന
പനിനീർ ദളങ്ങൾക്കുമപ്പുറമിപ്പുറം .
സ്വീകരിക്കുമ്പോൾ അറിയാതെ കോറിയെൻ
നീൾ വിരൽത്തുമ്പിലതിറ്റു ചുവക്കുന്നു..
നീയതു കാണാതിരിക്കുവാൻ ഞാനെന്റ
നീറുന്ന കൈവിരൽ ഇലകളാൽ പൊതിയുന്നു ..
പ്രണയമൊരു കനലായി വിങ്ങുന്നു,
പിന്നെ ജ്വലിക്കുന്നു,മങ്ങിത്തെളിയുന്നു ,
വേവലിൻപുകമറ ഉള്ളിലൊതുക്കുന്നു ,
ദീർഘ നിശ്വാസമടക്കിപ്പിടിക്കുന്നു
അർത്ഥമില്ലാതെ ഞാൻ എന്തോ പറയുന്നു.
നീ പറയുന്നതു കേൾക്കാതെ കേൾക്കുന്നു.
വാക്കുകൾ നമ്മൾക്കിടയിൽ ചലിക്കുമ്പോൾ
എന്നുള്ളിലേതോ നിശബ്ദത മുളയ്ക്കുന്നു
പിന്നെ ഞാനറിയാതെ അത് മാനം മുട്ടുന്നു.
എന്നെയിരുട്ടിന്റെ കോട്ടയിൽ തള്ളുന്നു .
നിന്നെ ഞാൻ കാണാതെ കാണുന്നു ,അറിയുന്നു
നിന്നിൽ നിന്നെന്നിലേക്കെത്താത്ത പാതകൾ ...
പിന്നെ അവയിലൂടലയുന്നു ,ദിക്കുകൾ
അറിയാതൊടുവിൽ കടൽ കണ്ടു മടങ്ങുന്നു.

പുതിയ കഥയുടെ താള് മറിച്ചു കൊണ്ട -
പ്പോഴും നീയെന്റെ അരികിലിരിക്കുന്നു.
പനിനീർ ഉണങ്ങുന്നു ,മുള്ളിന്മുനയിലെ
ചോപ്പ് വരളുന്നു ,നമ്മൾ പിരിയുന്നു .

Monday, September 24, 2018






കൂട്ടിയിണക്കുമദൃശ്യ നൂലുകൾ..... 
***********************************************

മിനിഞ്ഞാന്ന് രാത്രിയാണ് കവിത എഴുതിയത്.കവിതയല്ല .പാട്ട്.പിസിയിൽ ടൈപ്പ് ചെയ്തു വായിച്ചു നോക്കിയപ്പോൾ ഓർത്തു .മാതൃവിനു അയക്കാം (രാഹുൽ) അല്ലെങ്കിൽ ബാല ഭാസ്കറിന്.പിന്നീട് എങ്ങനെയെന്നറിയില്ല അബദ്ധത്തിൽ വേർഡിൽ നിന്നും ഡിലീറ്റ് ബട്ടൺ അടിച്ചു പോയി.ഇരുപതോളം വരികൾ ഇല്ലാതെയായി.റിക്കവർ ചെയ്യാൻ ശ്രമിച്ചെങ്കിലും  പരാജയപ്പെട്ടു. ഖേദം തോന്നി .പിന്നീട് സ്വയം ആശ്വസിപ്പിച്ചു .എല്ലാം പ്രവചനാതീതമാണ് .
നിമിഷം കൊണ്ട് എല്ലാം തകിടം മറിയുന്ന വൃത്തികെട്ട ഒരു ഗെയിം മാത്രമാണ് ജീവിതം എന്നിരിക്കിലും മനുഷ്യന്മാർ ആശിക്കാനും മോഹിക്കാനും വ്യവസ്ഥ ചെയ്യപ്പെട്ടു നിർമ്മിതമായ ജീവികളാണ്. ഭൂമിയിൽ മത്സരത്തിനോ അഹങ്കാരത്തിനോ ദേഷ്യത്തിനോ പകയ്ക്കോ  സമ്പത്തിനോ ഒന്നും ഒരു അർത്ഥവുമില്ല .ഇവിടെ ഉണ്ടാക്കി  ഇവിടെ തന്നെ കളഞ്ഞിട്ടു പോകണം .ഒന്നും സഹായിക്കുകയില്ല .ഒരു പക്ഷെ ഒരു നല്ല മനസ്സ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആത്മാവ് എന്ന പേരിൽ കൂടെ കൊണ്ട് പോകാമായിരിക്കും .അറിയില്ല.
ഹൃദയം തുറന്നു വെച്ചാൽ കുറെ അതിഥികളെ കണ്ടും കേട്ടും മടങ്ങാം .

ആദ്യ രണ്ടു വരികൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.
"വരികളിൽ നിന്നും വരികളിലേക്കൊരു
വര വരയ്ക്കാം നറു തിരി കൊളുത്താം "

Saturday, August 4, 2018


കാലചക്രം
*******************
നിന്നോടരികു  ചേർന്നൊഴുകുന്നൊരു
പുഴയുണ്ട്.
മഴ പെയ്തു നിറയുമ്പോഴും
കടലിൽ ചെന്നഴിയുമ്പോഴും
ഒരേ മുഖമുള്ള
ഒന്നും മിണ്ടാത്തൊരു പുഴ.

വെറുതെ ചില കാറ്റിൽ പെട്ട്
ഞാനവിടെ കരിയില പോലെ
മുൻകൂട്ടി തീരുമാനിക്കാതെ 
പാറി വരാറുണ്ട് .

പുഴയ്ക്കു കുറുകെ ചില പാലങ്ങളിൽ
തേങ്ങി തേഞ്ഞു തീരുന്ന  തീവണ്ടികളുടെ
കറുത്ത പാളങ്ങൾ ഓടിമറയാറുണ്ട്.
യാത്രകൾ എന്നും ഒരൊടുക്കത്തിന്റെ
തുടക്കമാണെന്നു
അവറ്റകൾ കൂകി വിളിക്കാറുമുണ്ട് .

എന്റെ ചില ഓർമ്മകൾ
ഒരിക്കലാപ്പുഴയിൽ ഉതിർന്നു വീണു
മുങ്ങി മരിച്ചിട്ടുണ്ട്.

നിറങ്ങളില്ലാത്തൊരോളമായി
പിന്നെയവ
കടലിലെങ്ങോ
അടിഞ്ഞു പോയിട്ടുണ്ട്.

നിലാവില്ലാത്തൊരു രാത്രിയിൽ
പങ്കായക്കാരനില്ലാത്തൊരു തോണിയും
അവയ്ക്കു പുറകെ
ഒലിച്ചും ഒളിച്ചും  പോയിട്ടുമുണ്ട്.

ഇന്ന് നീ വിളിച്ചപ്പോൾ
ഞാനവിടെ തിരികെ വന്നില്ല..

ഇന്ന് ഞാൻ അറിയാത്ത നിന്നെത്തേടി
എന്നോ മരിച്ചു  മറന്നു പോയ
എന്നെ ഞാൻ എവിടുന്നു കൊണ്ട്  വരാനാണ്‌ ?

ഭൂതം ,ഭാവി ,വർത്തമാനം
കൂടിച്ചേരുന്നൊരു വഴിമുക്കിൽ
നമ്മളിനിയും
കണ്ടു മുട്ടി
പുതിയൊരു യാത്ര തുടങ്ങും .





Wednesday, May 9, 2018


AWOL
************

ജീവിതത്തെ കുറിച്ചോർത്തു അന്തം വിട്ടു കുത്തിയിരിക്കുന്ന നിമിഷങ്ങൾ ഈയിടെയായി ഏറെയാകാൻ തുടങ്ങിയിരിക്കുന്നു.  ഇന്നലെ ഒരു സ്കൂൾഫ്രണ്ടിന്റെ 'അമ്മ മരിച്ചെന്നറിഞ്ഞു. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ്   വരെ എന്നും സുഹൃത്തിനെ വിളിക്കാൻ അവളുടെ വീട്ടിൽ രാവിലെ ചെന്ന് കയറും.പച്ചപ്പാവാടയും ക്രീം നിറത്തിലുള്ള ഷർട്ടും മാറത്തെ ഓറഞ്ചു നിറത്തിൽ നാണയ വട്ടത്തിൽ സ്കൂളിന്റെ പേരെഴുതിയ ബാഡ്ജും,തൂക്കു സഞ്ചിയിലെ പുസ്തകങ്ങളും സാധാരണ വള്ളിച്ചെരുപ്പും ഇരു വശത്തും പിന്നിയിട്ടു പച്ച റിബ്ബൺ കെട്ടിയ നീളമുള്ള തലമുടിയുമായി  അവളെയും വിളി ച്ചു  രണ്ടു ഇരട്ടകളെപ്പോലെ അവിടെ നിന്നിറങ്ങി  ബസ് പിടിക്കാൻ ബസ് സ്റ്റാന്റിലേക്കു നടക്കുമ്പോൾ അവളുടെ 'അമ്മ വേലിക്കരുകിൽ വന്നു നടന്നു പോകുന്നത് നോക്കുന്നുണ്ടാവും .അങ്ങനെ കുറെ കൊല്ലങ്ങൾ .
സ്കൂൾ അവധി ദിനങ്ങളിൽ അവളുടെ വീട്ടിൽ ചെല്ലുമ്പോൾ നീളമുള്ള വരാന്തയിലെ  അരഭിത്തിയിലിരുത്തി  സ്ഫടിക ഗ്ലാസിൽ ചൂട് ചായയും വെളുത്ത പിഞ്ഞാണപ്പാത്രങ്ങളിൽ കായ വറുത്തതും മിസ്ച്ചറും തന്നു സത്ക്കരിക്കും .അവളുടെ വള്ളി നിക്കറിട്ടു പന്തെറിഞ്ഞു കളിക്കുന്ന കുഞ്ഞു സഹോദരനും  മുഷിഞ്ഞ കുപ്പായമിട്ട് മൂക്കളയൊലിപ്പിച്ചു മണ്ണിൽക്കളിക്കുന്ന ചെറു സഹോദരിമാരും  മുറ്റത്തു നിന്ന് നോക്കും.പഴയ ഇരു നിലയിലുള്ള ഓടിട്ട വീട്ടിലും മരക്കോണിയിലും തട്ടിൻ പുറത്തും സമാധാനവും സന്തോഷവും സുരക്ഷിതത്വവും കൂട്ട് കൂടി നിൽക്കുന്നത് എന്നും കണ്ടിട്ടുണ്ട്.ബാല്യത്തിലെ സന്തോഷങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ചായ കുടിക്കുന്നതിനിടയിൽ അവളുടെ 'അമ്മ വീട്ടു വിശേഷം ചോദിക്കും.
'അമ്മമ്മയ്ക്കു സുഖമല്ലേ?'
അമ്മ സ്കൂളിൽ പണിക്കു പോകുന്നുണ്ടോ?
അനിയൻ ഇപ്പൊ ഇങ്ങോട്ടു കളിയ്ക്കാൻ വരാറില്ലാലോ "
അങ്ങനെ സംഭാഷണം നീളും.
പിന്നീട് വഴികൾ പിരിഞ്ഞു.അവൾ പഠിക്കാൻ മുൻപിൽ അല്ലാതിരുന്നത് കൊണ്ടും മൂത്ത കുട്ടി എന്ന പരിഗണനയിലും നേരത്തെ വിവാഹം കഴിഞ്ഞു   ഭർതൃ ഗൃഹത്തിലേക്ക് നീങ്ങി.
സ്വന്തം പഠനം.വിവാഹം എല്ലാം കഴിഞ്ഞു നാട് വി ടും  വരെ ഇടയ്ക്കൊക്കെ വീട്ടിൽ ചെന്ന് അമ്മയുടെ സത്കാരം സ്വീകരിക്കുമായിരുന്നു.
അന്യനാട്ടിൽ കുടിയേറിയപ്പോൾ ജന്മ നാട്ടിലേക്കുള്ള വരവുപോക്കിന്റെ എണ്ണവും കുറഞ്ഞു.  എന്നിരുന്നാലും എപ്പോൾ പോയാലും വീട്ടിലൊന്നു കയറാതെ തിരികെ പോരാറുണ്ടായിരുന്നില്ല.
കാലത്തോടൊപ്പം വീടും അംഗങ്ങളും വളർന്നു.പെൺകുട്ടികൾ വിവാഹം കഴിച്ച അമ്മമാരായി.  ആൺകുട്ടി  നാടറിയുന്ന ബിസിനെസ്സുകാരനായി .പുതിയ കെട്ടിടങ്ങളും കടകളും കെട്ടി.പക്ഷെ അവയുടെ പിറകിൽ പഴയ രണ്ടു നില ഓട് വീട് അല്ലറ ചില്ലറ മുഖം മിനുക്കൽ ഒഴിച്ചാൽ അങ്ങനെ തന്നെ നിന്നു .
ഒരു വര്ഷം മുൻപ് വീണ്ടുമൊരിക്കൽ സ്വന്ത ഗൃഹം സന്ദർശിച്ചപ്പോൾ പതിവ് പോലെ വീട്ടിലും പോയി.പേരക്കുട്ടികൾ വളർന്നു.അച്ഛന് ഡിമെൻഷ്യ ബാധിച്ചു  തിരിച്ചറിയാൻ മറന്നു.
അമ്മ പക്ഷെ പഴയ അതെ പോലെ ചായയും പലഹാരവും തന്നു കൂടെയിരുന്നു.മക്കളെക്കുറിച്ചും കുടുംബത്തെ കുറിച്ചും ജോലിയെ ക്കുറിച്ചും ചോദിച്ചു .പഴയതു പോലെ ചിരിച്ചു. വീട്ടിന്റെ തണലും സുരക്ഷയും സമാധാനവും അവിടെ തന്നെയുണ്ടെന്ന് അനുഭവപ്പെട്ടു.
പിന്നീട് ഇപ്പോൾ രണ്ടു നാൾ മുൻപ് സഹോദരൻ ഫോൺ വിളിച്ചു പറഞ്ഞു.
"വനജയുടെ 'അമ്മ മരിച്ചു പോയി.കരളിൽ അസുഖമായിരുന്നു .ഒരു മാസം മുൻപാണ് അറിഞ്ഞത്.അവർ എവിടെയൊക്കെയോ കൊണ്ട് പോയി പക്ഷെ പ്രയോജനം ഉണ്ടായില്ല "
ഹൃദയത്തിൽ ചെറിയൊരു മുള്ളു കൊണ്ടു .അപ്പോൾ തന്നെ ഹൃദയം പറഞ്ഞു.
"ഏയ് ചുമ്മാ..ആയമ്മയ്ക്കു മരിക്കാനൊന്നും പറ്റില്ല.തോന്നലാണ്.ഇത്രയും ജീവിതം നിറഞ്ഞ. എ പ്പോഴും ചിരിക്കുകയും സന്തോഷിക്കുകയും എനിക്ക് കുപ്പിഗ്ലാസ്സിൽ ചൂട് ചായ ഒഴിച്ച് തരികയും ചെയ്യുന്ന  അവരെങ്ങനെ മരിക്കാനാണ്? അവരൊരു യാത്ര പോയതാണ്.തിരിച്ചു വരും .വീണ്ടും കാണും എന്നെങ്കിലുമൊരിക്കൽ"
കരഞ്ഞില്ല.ചിലർ നമ്മോടൊപ്പം തന്നെ എന്നും ജീവിച്ചിരിക്കുമെന്നും അവർ വരച്ചിട്ടു പോയ ചിത്രങ്ങളിൽ നമ്മളും ജീവിച്ചിരിക്കുമെന്നും മരങ്ങളും മണ്ണും പറയുന്നത് ഇപ്പോഴും കേൾക്കുന്നുണ്ട്.

Tuesday, April 17, 2018


അൽഷീമേഴ്‌സ്..
****************************
ഞാൻ ഞാനല്ലാതെയാകുമ്പോൾ മാത്രം
നീയെന്നെയും കൂടെ കൂട്ടണം .
നീ നീയായി നിന്നന്ന്
ഞാനാരെന്നെന്നോട് പറയണം .

നീ പറഞ്ഞ വാക്കുകളിൽ
ഞാൻ മറന്ന നോക്കുകളിൽ
പിന്നെയും ചിക്കി നോക്കി നീ
നമ്മുടേത് ചിലത് കണ്ടെത്തണം .

ഞാൻ മരിക്കാഞ്ഞ ഇന്നലെകൾ
ഞാനുറങ്ങുന്ന ഇന്നുമായ്
കൂട്ടിവെച്ചു കലർത്തി നീ
എന്റെ നാളെകൾ തീർക്കണം.

ഞാനറിയാത്ത നീയായി
എന്റെ മുന്നിലിരിക്കുമ്പോൾ
നോവ്വീഴാത്ത കണ്ണുമായ്
നീ എന്നെ നോക്കി ചിരിക്കണം

ഞാൻ ചികയുന്ന ഓർമ്മകൾ
ചാരമായെന്നെ മൂടുമ്പോൾ
നീ വിള ക്ക് തെളിച്ചെന്റെ
കൂര മുന്പിലിരിക്കണം.
കാവലിന്നൊരു കാറ്റായി
കൂരിരുളിന് കൂട്ടായി
മാഞ്ഞുപോയൊരെൻ  ബോധത്തിൽ
 വെറുതെ കുത്തി വരയ്ക്കണം.

ഒരേ  നിമിഷത്തിന്റെ വിടവുകളിൽ
പതിയെപ്പതിയെ ഞാനലിയുമ്പോൾ
വെറുതെ പൊട്ടിച്ചി രിക്കുമ്പോൾ
ഭാവം മാറിക്കരയുമ്പോൾ
പണ്ടു പങ്കിട്ട കാര്യങ്ങൾ
വീണ്ടുമെന്നോട് പറയണം.

നിന്നെയറിയാത്ത ഞാനായി
നിന്നെയോർക്കാത്ത മറവിയായി
നിന്നോടൊപ്പം ഞാനിരിക്കുമ്പോൾ
എന്നെ നീ ചുമക്കണം.

പിന്നെ ഞാനൊരിക്കലീ
മണ്ണിൽ വീണു  ദ്രവിക്കുമ്പോൾ
എന്നെയറിയാത്ത നീയായി
കണ്ണ് നിറയാത്ത മറവിയായി
ഒന്നും മിണ്ടാതെ ഓർക്കാതെ
മെല്ലെ തിരികെ  നടക്കണം.



Monday, April 16, 2018


കപടനാടകം
***************


ചില നേരങ്ങളിൽ നിങ്ങളിൽ നിന്ന്
അസാധാരണവും അനിർവചനീയവുമായൊരു
"പെൺ കരുണ "പുറത്തേയ്ക്കു
റബ്ബർ പാല് പോലെ ഊറിവരും.

തലേന്നാള് പോലും പെണ്ണിനെ തള്ളിപ്പറഞ്ഞ  നാവു
ഇന്നവളുടെ ദൈവികത്വത്തെ വാഴ്ത്തുന്നതെന്തിന് 
എന്നൊക്കെ ചില ബുദ്ധിയില്ലാത്ത മനസ്സുകൾ അമ്പരക്കും.

ജനിക്കും മുൻപ് കൊല്ലണം എന്നാഹ്വാനം ചെയ്തവനും
തല മുതൽ കാൽവിരൽ വരെ മൂടി
മണ്ണറിയാതെ നടന്നു കൊള്ളണം എന്ന് കല്പിച്ചവനും
പെണ്ണിന് വേണ്ടി പ്രത്യേക സദാചാര പുണ്യാഗ്രൻഥം എഴുതിയവനും
പെണ്ണിനെ ഇണയാക്കാൻ പൊന്നിന്റെ തൂക്കം നോക്കിയവനും.
പെണ്ണിനെ എന്നും തല്ലി  സ്വന്തം പുരുഷത്വം  ഉറപ്പിക്കുന്നവനും
പെണ്ണ് ചാടിയാൽ ചട്ടിയോളം എന്ന് പുച്ഛിച്ചവനും
അടുക്കളയിൽ പിടിച്ചടച്ചിട്ടവനും
ആണിന് വേണ്ടി പെണ്ണിനെ തള്ളിപ്പറഞ്ഞവനും
എല്ലാം ഒരേ കുടക്കീഴിൽ നിരന്നു നിന്ന്
ഒരു പെണ്ണിന് വേണ്ടി അലറിക്കൂകുന്നതെന്തിനാവും
എന്നൊക്കെ വെറുതെ തോന്നിപ്പോകും.

ചിന്തിക്കാനറിയാത്ത കാഴ്ചക്കാരും ചിന്തിക്കും.

അപ്പോൾ ബൾബ് കത്തും.

പെണ്ണല്ല വിഷയം.

ആണിന്റെ ധാർഷ്ട്യം മാത്രമാണ്,
ആണിന്റെ രാഷ്ട്രീയത്തിന്റെ മതം ഏതാണ്
മുന്തിയത് എന്നത് മാത്രമാണ് സമസ്യ.

അതിനിടയിൽ ചവിട്ടിക്കൂട്ടി കീറിമുറിച്ചു
വലിച്ചെറിഞ്ഞ പെണ്ണ് ചതുരംഗപ്പലകയിൽ
വെട്ടിപ്പോയ കാലാൾ ,കുതിര
അതേതിലോ  ഒന്നായി മേശക്കീഴിൽ കിടക്കും.

 അവൾക്കു വേണ്ടി ഹൃദയം പൊട്ടി
കരഞ്ഞതും വേദനയുടെ ചോര ശർദ്ദിച്ചതും
അവളെ പെറ്റ കോടിക്കണക്കിനു
അമ്മമാരും അച്ചന്മാരും മാത്രംആണെന്ന്
കാഴ്ച കണ്ടവരും തിരിച്ചറിയും!!